കോൽക്കത്ത: വ്യാജ കെവൈസി രേഖകളുപയോഗിച്ച് തൃണമൂൽ എംപി കല്യാൺ ബാനർജിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപ സൈബർ സംഘം തട്ടിയെടുത്തു.
കാളിഘട്ടിലെ ദേശസാത്കൃത ബാങ്കിലുണ്ടായിരുന്ന പണം, 2001 മുതൽ 2006 വരെ എംഎൽഎ ആയിരുന്ന കാലയളവിൽ കല്യാൺ ബാനർജി ഉപയോഗിച്ചിരുന്ന, നിലവിൽ ഉപയോഗത്തിലില്ലാത്ത അക്കൗണ്ടിലേക്കു മാറ്റി ഓൺലൈൻ ട്രാൻസാക്ഷനുകളിലൂടെ പണം പിൻവലിക്കുകയായിരുന്നു.
ബാങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യാൻ വ്യാജ പാൻ, ആധാർ നന്പരുകളാണ് തട്ടിപ്പുസംഘം ഉപയോഗിച്ചത്. കല്യാൺ ബാനർജിയുടെ ഫോട്ടോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും സൈബർ പോലീസ് കണ്ടെത്തി.
തട്ടിപ്പുസംഘം ബാങ്കിൽ നൽകിയ മൊബൈൽ നന്പർവഴിയാണ് പിന്നീട് ഒടിപി ട്രാൻസാക്ഷനുകൾ നടന്നിട്ടുള്ളത്. ഇത്തരത്തിൽ 56.39 ലക്ഷം രൂപയാണ് കല്യാൺ ബാനർജിക്കു നഷ്ടമായത്.
സ്വർണാഭരണങ്ങളായും ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തിയും ഇവർ ഈ പണം പൂർണമായും ഉപയോഗപ്പെടുത്തിയതായും കണ്ടെത്തി. അതേസമയം, ബാങ്കുകളിലെ കൈവൈസി വേരിഫിക്കേഷൻ സംവിധാനത്തിലെ പഴുതകളാണ് തട്ടിപ്പിനു കളമൊരുക്കുന്നതെന്ന് വ്യാപക ആരോപണമുയർന്നിട്ടുണ്ട്.